കോഴിക്കോട് സ്‌ഫോടന കേസ്; എന്‍.ഐ.എയ്ക്ക് കടുത്ത തിരിച്ചടി; പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട് സ്‌ഫോടനക്കേസില്‍ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയുമാണ് വെറുതെ വിട്ടത്. എന്‍ഐഎകോടതിയുടെ ശിക്ഷാ വിധിയാണ് കോടതി റദ്ദാക്കിയത്.

കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. അതേ സമയം കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്തായിരുന്നു എന്‍ഐഎ അപ്പീല്‍ നല്‍കിയത്.

2006 ലാണ് കോഴിക്കോട് മൊഫ്യൂസിള്‍ ബസ്റ്റാന്റിലും കെ.എസ്ആര്‍ടിസി സ്റ്റാന്റിലും സ്‌ഫോടനം നടക്കുന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2011 ലാണ് പ്രതികള്‍ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.