617 കോടി രൂപ ചെലവ്, രാജ്യത്തെ ആദ്യ അവയമാറ്റ ആശുപത്രിയ്ക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിടും

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി പദ്ധതിക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. ചേവായൂരിലെ ത്വക്ക് രോഗാശുപത്രിവളപ്പിൽ 20 ഏക്കർ സ്ഥലത്താണ് 617 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്‌ബി സഹായത്തോടെ നടപ്പിലാക്കുക.

രണ്ട് ഘട്ടമായിട്ടായിരിക്കും കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമാണം. എട്ട് നിലകളിലായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ പരിശീലന, ഗവേഷണ കേന്ദ്രമായും ഇവിടം പ്രവർത്തിക്കും.

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളുടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 500ല്‍ അധികം കിടക്കകള്‍, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍, ഐസിയു തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും.

Read more