കോയമ്പത്തൂർ ബസ്സപകടം: സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

കോയമ്പത്തുരിലെ അവിനാശിയിൽ ദേശീയപാതയിലുണ്ടാ അപകടത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരായ എ.കെ ശശീന്ദ്രനും വി.എസ് സുനില്‍കുമാറും തിരുപ്പൂരിലെത്തി. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തമിഴ്നാട് സർക്കാരുമായി സഹകരിച്ച് സാദ്ധ്യമായ എല്ലാ ആശ്വാസനടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട കാരണം അന്വേഷിക്കാർ കെ.എസ്.ആര്‍.ടി.സി എംഡിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍ ആരോഗ്യവകുപ്പ് തിരുപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി മന്ത്രി വ്യക്തമാക്കി.മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.9497996977, 9497990090, 9497962891 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.