കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് നീക്കം. മെഡിക്കൽ കോളേജിന് മുന്നിൽ ഇന്ന് ജനകീയ സദസ്സ് സംഘടിപ്പിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രി വി എൻ വാസവൻ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് ബിജെപി നേതൃത്വങ്ങൾ സംസ്ഥാനത്തെ ആതുരാലയങ്ങൾ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രചരിപ്പിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ സർക്കാരിനെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് ജനകീയ സദസിലൂടെ എൽഡിഫ് ലക്ഷ്യമിടുന്നത്.
അതേസമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർചികിത്സയ്ക്ക് വേണ്ടി പ്രവേശിപ്പിച്ച ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ നാളെ നടക്കും. ഇക്കഴിഞ്ഞ മൂന്നിനായിരുന്നു കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡ് ഇടിഞ്ഞ് വീണ് ബിന്ദു എന്ന സ്ത്രീ മരിച്ചത്. രണ്ടരമണിക്കൂറോളം രക്ഷാപ്രവർത്തനം വൈകിയിരുന്നു.







