ഡോ. വന്ദനയുടെ കൊലപാതകം; ആക്രമണത്തിന് മുമ്പ് വീഡിയോ എടുത്തത് പ്രതി തന്നെ

കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി അന്വേഷണം സംഘം. പ്രതിയുടെ ഫോണ്‍ പരിശോധിക്കാനാണ് അടുത്ത നീക്കം. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി സന്ദീപ് തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എടുത്ത വീഡിയോ ഇയാൾ സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തു.

സന്ദീപിന്റെ സുഹൃത്തിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കും. അതോടൊപ്പം പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകളും ഫോണിലുണ്ടോ എന്നും പരിശോധിക്കുമെന്നാണ് സൂചന. അതേ സമയം സ്കൂളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ സന്ദീപിന്റെ പെരുമാറ്റം സാധാരണ രീതിയിലായിരുന്നു എന്നതാണ്.

സ്കൂളിൽ സന്ദീപിന്റെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് നെടുമ്പന സ്കൂൾ പ്രധാനാധ്യാപിക പറയുന്നത്. മാര്‍ച്ച് 31വരെ സന്ദീപ് സ്കൂളിലെത്തിയിരുന്നുവെന്നും പെരുമാറ്റത്തിൽ അസ്വാഭാവികത ഇല്ലായിരുന്നെന്നും അധ്യാപിക വിശദീകരിക്കുന്നു. വിലങ്ങറ യു.പി സ്കൂളിലെ അധ്യാപകനായിരുന്ന സന്ദീപ് നെടുമ്പന യു.പി സ്കൂളിൽ സംരക്ഷിത അധ്യാപകനായിട്ട് 2021ലാണ് എത്തിയതെന്നും എച്ച്.എം പറഞ്ഞു.