അധ്യാപകന്‍ അക്രമാസക്തനായപ്പോള്‍ എല്ലാവരും ഓടിയൊളിച്ചു; ഡോക്ടര്‍ മാത്രം റൂമില്‍ ഒറ്റപ്പെട്ടു; കത്രികയ്ക്ക് കുത്തിവീഴ്ത്തി നെഞ്ചില്‍ കയറിയിരുന്നു; കുതറി ഓടിയ വന്ദനയുടെ കഴുത്തിലും നെഞ്ചിലും നട്ടെല്ലിനും തുരുതുരാ കുത്തി, ദാരുണം, ക്രൂരം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ അക്രമി കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. പ്രതിയായ അധ്യാപകന്‍ യുവതിയായ ഡോക്ടര്‍ വന്ദനദാസിന്റെ നെഞ്ചില്‍ കറയിയിരുന്നാണ് കുത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതിനിടെ കുതറി ഓടിയ ഡോക്ടര്‍ നിലത്ത് വീഴുകയും പിന്നാലെ എത്തിയ പ്രതി പുറത്ത് കയറിയിരുന്ന് നട്ടെല്ലിനടക്കം തുരുതുരാ കുത്തുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കഴുത്തിലും നെഞ്ചിലും നട്ടെല്ലിന് പുറത്തും ഏറ്റ ആഴത്തിലുള്ള ആറു കുത്തുകളാണ് ജീവന് ഭീഷണിയായി മാറിയത്.

തടയാന്‍ ശ്രമിച്ച എയ്ഡ് പോസ്റ്റിലെ ജീവനക്കാരന് നേരെയും ആക്രമണമുണ്ടായി. പുലര്‍ച്ചെ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ച സന്ദീപ് ആദ്യം ശാന്തനായിരുന്നെങ്കിലും പെട്ടെന്ന് അക്രമാസക്തനായി. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന സര്‍ജിക്കല്‍ കത്തി കൈക്കലാക്കി ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി. ഇത് കണ്ട് തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഇതോടെ എല്ലാവരും ഓടിയൊളിച്ചു. എന്നാല്‍, ഡോക്ടര്‍ ഡ്രസിങ് റൂമില്‍ ഒറ്റപ്പെട്ടു പോകുകയായിരുന്നു. തുടര്‍ന്നാണ് കേരളം ഞെട്ടിയ സംഭവം അരങ്ങേറുന്നത്

നെടുമ്പന യു.പി. സ്‌കൂളിലെ അധ്യാപകനായ സന്ദീപ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എംഡിഎംഎ അടക്കം ഉപയോഗിക്കുന്നയാളാണ് പ്രതി സന്ദീപെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇയാള്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ഈയടുത്താണ് പുറത്തിറങ്ങിയത്. അക്രമിയാണെന്നും അറിയാമായിട്ടും വിലങ്ങ്ഇടാതെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മതിയായ സുരക്ഷ പോലും ഒരുക്കാതെ ഇത്രയും അക്രമകാരിയെ ആശുപത്രിയിലെത്തിച്ചത് ഗുരുതര വീഴ്ചയാണെന്ന് ഐഎംഎ ആരോപിക്കുന്നു.

അക്രമണത്തിന് ശേഷമാണ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയത്. ശാരീരികമായി കരുത്തനായ സന്ദീപിനൊപ്പം മൂന്നോ നാലോ പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലും നാട്ടിലും ഇത്രത്തോളം പ്രശ്‌നമുണ്ടാക്കിയ പ്രതിയെ വളരെ ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അക്രമം നടന്നതിന്റെ തലേരാത്രിയില്‍ പോലീസിനെ വിളിച്ചുവരുത്തിയതും പ്രതി തന്നെയായിരുന്നു. അധ്യാപകനായ സന്ദീപ് മയക്കമരുന്നിന് അടിമയായിരുന്നെന്നാണ് നാട്ടുകാരും പറയുന്നത്. മയക്കമരുന്ന് ലഹരിയില്‍ ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്നും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.