കോതമംഗലത്ത് ഹർത്താൽ, പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം തുടരുന്നു

പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് പക്ഷം എത്തിയ സാഹചര്യത്തിൽ കോതമംഗലത്ത് യാക്കോബായ വിഭാഗത്തിന് പിന്തുണയുമായി വിവിധ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചു. വ്യാപാരികളും, ബസുടമകളും ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരുമടക്കം പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ ഹർത്താലിനുണ്ട്. ഇതോടെ കോതമംഗലം നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

പളളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ വൈദികരുടെയും വിശ്വാസികളുടെയും സംഘമെത്തിയതിനെ തുടർന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. ഇവര്‍ പള്ളിയില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തി കൊണ്ടിരിക്കുകയാണ്.

ആരാധന നടത്തുന്നതിനായി പള്ളിയില്‍ പ്രവേശിക്കാന്‍ കാത്ത് ഓർത്തഡോക്സ് വിഭാഗം നില്‍ക്കുകയാണ്. ഡിജിപി തീരുമാനം പറയട്ടെയെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ  തോമസ് പോള്‍ റമ്പാന്‍ വ്യക്തമാക്കി. മുഴുവന്‍ വിശ്വാസികളേയും കയറ്റണമെന്നാണ് കോടതി വിധി. യാക്കോബായ വിഭാഗത്തെ പള്ളിയില്‍ നിന്ന് മാറ്റണമെന്നും റമ്പാന്‍ പറഞ്ഞു.എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍.

ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറുന്നത് തടയുന്നതിനായി ഇന്നലെ രാത്രി തന്നെ യാക്കോബായ വിഭാഗം പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്. മുമ്പ് മൂന്നു തവണ റമ്പാന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പളളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മിലുള്ള സംര്‍ഷത്തെ തുടര്‍ന്ന് റമ്പാന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.