കോതമംഗലം പള്ളിത്തർക്കം: ഹൈക്കോടതി ഉത്തരവിൽ സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധനാ ഹർജി നല്‍കി

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന  ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവ്യു ഹർജി നൽകി സർക്കാർ.  സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് ഹെെക്കോടതി വ്യക്തമാക്കിയത്. അതേസമയം കോടതി അലക്ഷ്യക്കേസിൽ കളക്ടർ നേരിട്ട് ഹാജരാകുന്നത് ഹൈക്കോടതി ഒഴിവാക്കിയിട്ടുണ്ട്.

യാക്കോബായ – ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം ഏറ്റെടുക്കാനുള്ള ജനുവരി ഒമ്പതിലെ ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സർക്കാർ  റിവ്യൂ ഹർജിയുമായെത്തിയത്. സ്റ്റേറ്റ് അറ്റോർണി ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സിവിൽ തർക്കത്തിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്‍റെ പുന:പരിശോധനാ ഹർജി. സിംഗിൾ ബഞ്ചിന്‍റെ ഉത്തരവിനെതിരെ  യാക്കോബായ വിഭാഗവും പുനഃപരിശോധന ഹർജിയുമായി   ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹ‍ർജികൾ എല്ലാം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. സുപ്രീം കോടതി വിധി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് ഹൈക്കോടതി അറിയിച്ചു.

കോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹര്‍ജികൾ പുന:പരിശോധന ഹ‍ര്‍ജികൾ പരിഗണിച്ചതിന് ശേഷം പരിഗണിക്കുന്നതിനായി കോടതി മാറ്റി.  വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹ‍ർജിയിൽ ഇന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷ പരിഗണിച്ച കോടതി കളക്ടർ നേരിട്ട് ഹാജരാകുന്നത് തത്കാലം ഒഴിവാക്കുകയും വിധി നടപ്പാക്കാൻ കൂടുതൽ സാവകാശം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിധി നടപ്പാക്കുന്നതിന് ധൃതി പിടിക്കാനാകില്ല. ഇക്കാര്യത്തിൽ ആരോടും  കോടതി പക്ഷാഭേദം കാണിക്കില്ലെന്നും ജസ്റ്റിസ് പിബി സുരേഷ് ബാബു വ്യക്തമാക്കി.