കൂളിമാട് പാലം തകര്‍ന്ന സംഭവം; അന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനുള്ളിലെന്ന് പൊതുമരാമത്ത് വിജിലന്‍സ്‌

കോഴിക്കോട് കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വിജിലന്‍സ്. 80 ശതമാനം അന്വേഷണം പൂര്‍ത്തിയായെന്നും പുറത്തേക്കയച്ച പരിശോധനാ ഫലങ്ങള്‍ കൂടി എത്താനുണ്ടെന്നും പൊതുമരാമത്ത് വിജിലന്‍സ് അറിയിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. അത് തള്ളിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് പാലത്തിന്റെ ബീമുകള്‍ തകരാന്‍ കാരണം എന്നാണ് കരാറുകരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വിശദീകരണം. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുള്‍പ്പെടെ അന്വേഷണ വിധേയമാണ്. സമഗ്ര റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് പത്ത് ദിവസം പിന്നിടുമ്പോഴും അപകട കാരണം വ്യക്തമായിട്ടില്ല. ചാലിയാറിന് കുറുകെയായി കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകര്‍ന്ന് വീണത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിശദീകരണം.