കൂളിമാട് പാലം തകർന്ന സംഭവം; ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, നിർമ്മാണരേഖകൾ പരിശോധിക്കും

നിർമാണത്തിനിടെ ബീമുകൾ തകർന്ന കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്നും പരിശോധന നടത്തും. ഇന്ന് നിർമാണവുമായി ബന്ധപ്പെട്ട രേഖകളാകും പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.

ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.
ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് കേരള റോഡ് ഫണ്ട്‌ ബോർഡ് സർക്കാരിന് നൽകിയ റിപ്പോർട്ട്.

റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.ചാലിയാർ പുഴയ്ക്ക് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോഴിക്കോട് കൂളിമാട് പാലം തകർന്നതിൽ വിശദീകരണവുമായി കിഫ്ബിയും രംഗത്തെത്തിയിരുന്നു. ഹൈട്രോളിക് ജാക്കിയുടെ യന്ത്രത്തകരാറാണ് പാലം തകരാൻ കാരണം.

ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈട്രോളിക് ജാക്കി പ്രവ‍ർത്തിപ്പിക്കുന്നതിലെ നൈമിഷികമായ വീഴ്ച അപകടത്തിൽ കലാശിച്ചു. നിർമ്മാണത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തിൽ വീഴ്ചയില്ല.

ഗുണനിലവാര മാനദണ്ഡങ്ങൾ തൃപ്തികരമെന്നും കിഫ്ബി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. എന്നാൽ, പാലം തകരാനുണ്ടായ കാരണം ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണോ എന്ന് വിശദപരിശോധനക്ക് ശേഷമേ വ്യക്തമാകൂ എന്ന് പി ഡബ്യുജി വിജിലൻസ് വിഭാഗം അറിയിച്ചു.

തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരുമെന്നും കൂളിമാട് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
സംഭവ സഥലത്ത് ഇന്നലെ പൊലീസും വിജിലൻസും പരിശോന നടത്തിയിരുന്നു.

Read more

ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്.