കൂളിമാട് പാലം തകര്‍ച്ച: ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി, സ്ഥലംമാറ്റി

കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എന്‍ജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി.

കഴിഞ്ഞ മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്നു ബീമുകള്‍ തകര്‍ന്നു വീണത്. തുടര്‍ന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തി.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാകുമാരി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്‌സിന്‍ അമീന്‍ എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയെങ്കിലും നടപടി വൈകുകയായിരുന്നു.