കൂടത്തായി കൊലപാതകം: നെറ്റ്ഫ്‌ളിക്‌സ് എംഡിയും ഫ്‌ളവേഴ്സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായരും നേരിട്ട് എത്തണം; ഉത്തരവിട്ട് കോടതി

കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് പരമ്പരകള്‍ തയാറാക്കിയ നെറ്റ്ഫ്‌ലിക്സ് സിഇഒയും ഫ്‌ളവേഴ്സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായരും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. ഇരുവരും കേസ് പരിഗണിക്കുന്ന 13ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്സിലെ ഡോക്യുമെന്ററിയും ഫ്‌ളവേഴ്സ് ചാനലിലെ ‘കൂടത്തായി’ സീരിയലിന്റെയും സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് റോയി തോമസ് വധക്കേസിലെ രണ്ടാംപ്രതി എം എസ് മാത്യുവിന്റെ ഹര്‍ജിയിലാണ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ് ആര്‍ ശ്യാംലാല്‍ ഉത്തരവിട്ടത്.

എം എസ് മാത്യു ഫയല്‍ചെയ്ത ജാമ്യഹര്‍ജികള്‍ പ്രോസിക്യൂഷന്റെ മറുപടിക്കായി 13ലേക്ക് വച്ചു. മാത്യുവിന്റെ വിടുതല്‍ ഹര്‍ജികള്‍ മാര്‍ച്ച് രണ്ടിന് പരിഗണിക്കും. ഒന്നാംപ്രതി ജോളിയുടെ ജാമ്യഹര്‍ജി 13ന് പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ മറുപടി ബോധിപ്പിച്ചു.

കേസില്‍ വിചാരണ നടക്കുന്ന വേളയില്‍ അതേ വിഷയത്തെക്കുറിച്ച് സീരിയലും ഡോക്യുമെന്ററിയും സംപ്രേഷണം ചെയ്യുന്നത് സമൂഹത്തില്‍ പ്രതിക്കെതിരേ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നും ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യൂവിന്റെ ഹര്‍ജി. മാത്യൂവിന് വേണ്ടി അഡ്വ. ഷഹീര്‍ സിങാണ് കോടതിയില്‍ ഹാജരായത്.

‘കറി ആന്‍ഡ് സയനൈഡ്, ദി ജോളി ജോസഫ് കേസ്’ എന്ന പേരിലാണ് കൂടത്തായി കേസിനെ സംബന്ധിച്ച ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നത്. 2023 ഡിസംബര്‍ 22-നായിരുന്നു ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ റിലീസായത്.