ആൽഫൈൻ വധക്കേസിൽ ജോളിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും

കൂടത്തായി ആൽഫൈൻ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. പൊന്നാമറ്റത്തും ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും എത്തിച്ചാണ് തെളിവെടുക്കുക. തിരുവമ്പാടി സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ താമരശേരി ഡിവൈഎസ്പി ഓഫീസിൽ വെച്ച് ചോദ്യം ചെയ്യൽ തുടരും.

അതേ സമയം, സിലി വധക്കേസിൽ കസ്റ്റഡിയിലുള്ള എംഎസ് മാത്യുവിന്റെ ചോദ്യം ചെയ്യലും തുടരും. വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് മാത്യുവിനെ ചോദ്യം ചെയ്യുന്നത്. മാത്യുവിനെ 3 ദിവസത്തേക്കും ജോളിയെ 4 ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റോയ് തോമസിന്റ പിതാവ് ടോം തോമസ് കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിവസം മുമ്പ് ഇൻഷുറൻസ് പോളിസി ഇനത്തിൽ ലഭിച്ച അഞ്ച് ലക്ഷത്തോളം രൂപ ജോളി തട്ടിയെടുത്തതായി സംശയമുണ്ട്. ഇത് അന്വേഷണസംഘം വിശദമായി അന്വേഷിച്ച് വരികയാണ്.

അതിനിടെ റോയ് തോമസ് കൊലക്കേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനുൾപ്പെടെ നാല് പേർക്ക് കോടതി നോട്ടീസ് അയച്ചു. ക്രിമിനൽ നടപടി ചട്ടം 164 വകുപ്പ് പ്രകാരം രഹസ്യമൊഴി നൽകാൻ നവംബർ ഏഴിന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിക്ക് മുമ്പാകെ ഹാജരാകാനാണ് ഷാജുവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.