സ്വാര്‍ത്ഥലാഭത്തിനു വിലങ്ങുതടിയായവരെ വിഷമൂട്ടി കൊന്നു; പിണറായിലെയും കൂടത്തായിലെയും കൊലപാതകങ്ങൾക്ക് സമാനതകളേറെ

കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര പുതിയ വഴിത്തിരിവുകളിലേക്ക് എത്തുമ്പോള്‍ കേരളം  മുമ്പ് ചര്‍ച്ച ചെയ്ത പിണറായിയിലെ കൊലപാതകങ്ങള്‍ക്കും സമാനതകളേറെയാണ്. രണ്ടിലും പ്രതിസ്ഥാനത്ത് ഒരു സ്ത്രീയായിരുന്നു. ജീവിതത്തില്‍  സ്വാര്‍ത്ഥലാഭത്തിനു വിലങ്ങുതടിയായവരെ വിഷമൂട്ടിയാണ് ഇരുവരും ഇല്ലാതാക്കിയത്. പ്രണയസാക്ഷാത്കാരത്തിനും സ്വതന്ത്രജീവിതത്തിനും വേണ്ടിയാണ് പിണറായിയില്‍ സൗമ്യ കൊലപാതകിയായതെങ്കില്‍ കൂടത്തായിയില്‍ ജോളിക്കു പ്രേരണയായതു സ്വത്തുമോഹമായിരുന്നു.

2012 സെപ്റ്റംബറിലാണ് പിണറായി പടന്നക്കരയില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടിലെ ആദ്യമരണം. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളായ ഒരു വയസുള്ള കീര്‍ത്തന ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു. സംശയമൊന്നും തോന്നാത്തതിനാല്‍ അന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. സൗമ്യയുടെ മൂത്ത മകള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഐശ്വര്യ 2018 ജനുവരി 21-ന് ഛര്‍ദിയെ തുടര്‍ന്നു തന്നെ മരിച്ചു. പരാതിയില്ലാത്തതിനാല്‍ ഐശ്വര്യയെയും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയില്ല. കുഞ്ഞിക്കണ്ണന്റെ ഭാര്യ കമല (68) മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13-നും ഛര്‍ദിയെ തുടര്‍ന്നു മരിച്ചു. ഛര്‍ദിയെ ത്തുടര്‍ന്നാണ് എല്ലാ മരണങ്ങളും എന്നു മനസിലായതോടെ ജനങ്ങള്‍ ആശങ്കയിലായി. കിണറിലെ വെള്ളത്തില്‍ വിഷമുണ്ടെന്നായിരുന്നു സൗമ്യയുടെ പ്രചാരണം. വീട്ടിലെയും പ്രദേശത്തെ കിണറുകളിലെയും വെള്ളം പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. മരണങ്ങള്‍ക്കു പിന്നില്‍ അസ്വഭാവികതയുണ്ടെന്ന നിലപാടിലായിരുന്നു അയല്‍ക്കാരും നാട്ടുകാരും. മരണത്തില്‍ സംശയമുണ്ടെന്നു ബന്ധു പരാതി നല്‍കിയതിനെ തുടര്‍ന്ന് സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ (9) മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. ഇതിനു ദിവസങ്ങള്‍ക്ക് മുമ്പ് സൗമ്യയുടെ അമ്മ കമലമ്മയുടേയും അച്ഛന്‍ കുഞ്ഞിക്കണ്ണന്റെയും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് പൊലീസില്‍ കൂടുതല്‍ സംശയം ഉണ്ടാക്കി.

ഏപ്രില്‍ 17-ന് ഛര്‍ദിയെ തുടര്‍ന്ന് സൗമ്യയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. പരിശോധനയില്‍ സൗമ്യയ്ക്ക് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്നു തെളിഞ്ഞു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന സൗമ്യയ്ക്ക് പല പുരുഷന്‍മാരുമായും ബന്ധമുണ്ടെന്നു പോലീസ് മനസിലാക്കി. സംശയത്തിന്റെ ബലത്തില്‍ കസ്റ്റഡിയിലായ സൗമ്യ കൂട്ടക്കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്ന് ആവര്‍ത്തിച്ചു. ഒടുവില്‍ ഇവരുമായി ബന്ധമുള്ളവരെ എത്തിച്ചു നടത്തിയ അന്വേഷണ സംഘത്തിന്റെ നീക്കത്തില്‍ സൗമ്യയുടെ പ്രതിരോധം പൊളിഞ്ഞു. കുറ്റം സമ്മതിച്ചശേഷം 20 മിനിട്ടില്‍ ക്രൂരതയുടെ വിശദവിവരങ്ങള്‍ സൗമ്യ വെളിപ്പെടുത്തി. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഒറ്റയ്ക്കായ സൗമ്യയുടെ വഴിവിട്ട ബന്ധത്തില്‍ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും വീട്ടിലെത്തിയ സൗമ്യയുടെ സുഹൃത്തുക്കളെ വിലക്കുകയും ചെയ്തിരുന്നു. അവിഹിതബന്ധത്തിനു സാക്ഷിയായതാണു മൂത്തമകളെ കൊല്ലാന്‍ സൗമ്യയെ പ്രേരിപ്പിച്ചത്. കൊലപാതകം സംശയിക്കാതിരുന്നതോടെ മാതാപിതാക്കളെയും ഇതേവഴിക്ക് ഇല്ലാതാക്കുകയായിരുന്നു.

പിണറായിയിലെ കൊലപാതക കേസും കൂടത്തായിയിലെ കേസും തമ്മില്‍ സാമ്യങ്ങളേറെയാണ്. തുടര്‍ച്ചയായി മരണങ്ങള്‍ നടന്ന് ഏറെ നാളുകള്‍ക്കുശേഷമാണ് രണ്ടു കേസിലും അന്വേഷണം ആരംഭിക്കുന്നത്. പിണറായിലെ കേസില്‍ മകളാണ് കുടുംബത്തിലുള്ളവരെ കൊന്നതെങ്കില്‍ കൂടത്തായില്‍ ഒരേ കുടുംബത്തിലെ ആറ് പേരെ ഇല്ലാതാക്കിയത് മരുമകള്‍ ജോളിയാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ജോളി ഒറ്റയ്ക്കല്ല പിന്നില്‍ ഒന്നിലധികം ആളുകളുടെ സഹായം കൂടി ഉണ്ടെന്നാണ്. ബന്ധുക്കള്‍ അടക്കം ഉള്ളവര്‍ സംശയത്തിന്റെ നിഴലിലുമാണ്.

കൂടത്തായിയിലെ ടോം തോമസടക്കമുള്ളവര്‍ മരിക്കുന്നതിനു മുമ്പ് ഒരേതരം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണത്തിലൂടെയാണോ വിഷം അകത്തു ചെന്നത് എന്നതറിയാന്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പരിശോധിച്ച പൊലീസ് ഫൊറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. സംശയമുള്ള ചിലര്‍ നീരീക്ഷണത്തിലുണ്ട്. കൊലപാതകമാണെന്നു തെളിയുകയാണെങ്കില്‍ കേരള ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ കുറ്റകൃത്യത്തിന്റെ പിന്നാമ്പുറ കഥകളിലേക്കായിരിക്കും അതു വഴി തുറക്കുന്നത്.

ഛര്‍ദിയെ തുടര്‍ന്നാണ് പിണറായിയിലെയും കൂട്ടത്തായിയിലെയും അംഗങ്ങള്‍ മരിക്കുന്നത്. പിണറായിയില്‍ സൗമ്യ കൊല്ലാന്‍ ഉപയോഗിച്ചത് എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ അലൂമിനിയം ഫോസ്ഫേറ്റാണ്, കൂട്ടത്തായിയിലേതാകട്ടെ സയനൈഡ് കഴിച്ചാണ് മരണമെന്ന് പൊലീസ് പറയുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് എല്ലാവരും മരിക്കുന്നത്. മരണത്തില്‍ സംശയമുണ്ടെന്നു ബന്ധു പരാതി നല്‍കിയതിനെ തുടര്‍ന്ന് സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ (9) മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. കൂട്ടത്തായിയിലും കുഞ്ഞിന്റെ കല്ലറ തുറന്നാണ് ആദ്യം പരിശോധന നടത്തിയത്. കുടുംബത്തെ ഇല്ലാതാക്കിയാല്‍ കാമുകനോടൊപ്പം താമസിക്കാമെന്നായിരുന്നു സൗമ്യ ചിന്തിച്ചത്. ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിനെ വിവാഹം കഴിക്കാനാണ് ജോളി കുടുംബത്തിലുള്ള എല്ലാവരെയും ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ഷാജുവിന്റെ രണ്ട് വയസുള്ള കുഞ്ഞിനെയും ഭാര്യ സിലിയേയും കൊലപ്പെടുത്തി. ജോളിയും ഷാജുവും 06.02.2017ല്‍ വിവാഹിതരായി. സിലി മരിച്ച് ഒരുവര്‍ഷം തികഞ്ഞപ്പോഴേക്കുമായിരുന്നു കല്യാണം. പ്രണയത്തിനും സുഖജീവിതത്തിനും വേണ്ടിയാണ് സൗമ്യ കൊലപാതകം നടത്തിയതെങ്കില്‍ ജോളി നടത്തിയ കൊലപാതകങ്ങളുടെ പ്രധാന ഉദ്ദേശം സ്വത്ത് തട്ടിയെടുക്കലായിരുന്നു. ഔസ്യത്തില്‍ കൃത്രിമം നടത്തി. രണ്ട് സ്ഥലങ്ങളിലെയും മരണങ്ങള്‍ നടക്കുമ്പോള്‍ പ്രതികളുടെ സാന്നിദ്ധ്യം സംശയം ബലപ്പെടുത്തി.

കുറ്റവാളിയുടെ ജീവിതപശ്ചാത്തലം മനസിലാക്കി അവരുമായി അടുപ്പം സ്ഥാപിച്ച് മനഃശാസ്ത്രപരമായി കാര്യങ്ങള്‍ പുറത്തു കൊണ്ടുവരുന്ന രീതിയാണ് പൊലീസ് പിണറായി കേസില്‍ സ്വീകരിച്ചത്. വിഷം ഉള്ളില്‍ ചെന്നാണു മൂന്നുപേരും മരിച്ചതെന്നും സൗമ്യ വിഷം വാങ്ങിയതിനു തെളിവുണ്ടെന്നും കേസ് തുടക്കം മുതല്‍ അന്വേഷിച്ച സിഐ കെ.ഇ.പ്രേമചന്ദ്രന്‍ ആവര്‍ത്തിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ സൗമ്യ തയ്യാറായില്ല. ക്ഷോഭിച്ചു സംസാരിച്ച സൗമ്യയെ അടുത്ത മുറിയിലേക്കു മാറ്റി.

വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഡിവൈഎസ്പി പി.പി.സാദാനന്ദന്‍ സൗമ്യയോട് സംസാരിച്ചു. ചോദ്യം ചെയ്യലാണെന്നു തോന്നാത്ത രീതിയില്‍ വീട്ടുകാര്യങ്ങള്‍ മനസിലാക്കുന്ന തരത്തിലായിരുന്നു സംസാരം. സൗമ്യയും ഭര്‍ത്താവും നേരത്തെ വേര്‍പിരിഞ്ഞിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ബന്ധുക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഡിവൈഎസ്പി സൗമ്യയുമായി പങ്കുവച്ചു.

“ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ” എന്ന ചോദ്യത്തിനാണ് സൗമ്യ ആദ്യമായി പ്രതികരിച്ചത്. “ഭര്‍ത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സംശയമായിരുന്നു. ഇളയ മകള്‍ തന്റേതല്ലെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു. വിഷം കുടിച്ചു മരിക്കാന്‍ തീരുമാനിച്ചതാണ്. അയാള്‍ കുടിച്ചില്ല. താന്‍ കുടിച്ചു. ആശുപത്രിയിലായി.” – സൗമ്യ പറഞ്ഞു തുടങ്ങി.

“ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാന്‍ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കു പോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താന്‍ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്‍മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കല്‍ തന്റെ വീട്ടിലെത്തിയ പുരുഷ സുഹൃത്തിനെ മകള്‍ കണ്ടു. അവള്‍ തന്റെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.” – സൗമ്യ വികാര വിക്ഷോഭത്തോടെ പറഞ്ഞു.

സൗമ്യ വല്ലാത്ത മാനസികാവസ്ഥയിലാണെന്നു മനസിലാക്കിയ ഡിവൈഎസ്പി അടുത്ത ചോദ്യമെറിഞ്ഞു. “മകളെ ഒഴിവാക്കിയാല്‍ പ്രശ്നം തീരുമെന്ന് കരുതി അല്ലേ?” – “അതേ”യെന്നു മറുപടി. ഇളയ മകളെയും കൊല്ലുകയായിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നു പൊട്ടിക്കരഞ്ഞു കൊണ്ട് മറുപടി. അടുത്തുള്ള മുറിയില്‍നിന്നു സിഐയും മറ്റു പൊലീസുകാരും മുറിയിലേക്കെത്തിയപ്പോള്‍ സിഐയുടെ കൈയില്‍ പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടയില്‍ സിഐയില്‍ നിന്ന് വിവരങ്ങള്‍ മറച്ചു പിടിച്ചതിന്റെ കുറ്റബോധമാണ് ഈ രംഗത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. പിന്നീട് സൗമ്യ എല്ലാകാര്യങ്ങളും ഏറ്റു പറഞ്ഞു. അച്ഛനേയും അമ്മയേയും മകളേയും എങ്ങനെ വിഷം കൊടുത്തു കൊന്നു എന്ന് വിവരിച്ചു. കുടുംബത്തെ ഇല്ലാതാക്കിയാല്‍ കാമുകനോടൊപ്പം താമസിക്കാമെന്നായിരുന്നു സൗമ്യ ചിന്തിച്ചത്. ഇളയ കുട്ടിയെ കൊന്നത് സൗമ്യ അല്ലെന്നും അസുഖബാധിതയായാണു കുട്ടി മരിച്ചതെന്നും പൊലീസ് കണ്ടെത്തി.

രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേ 2018 ഓഗസ്റ്റ് 24-നാണ് കണ്ണൂര്‍ വനിതാജയില്‍ വളപ്പിലെ കശുമാവില്‍ സാരി ഉപയോഗിച്ച് സൗമ്യ തൂങ്ങി മരിക്കുന്നത്. ചെറിയ കടലാസില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് സൗമ്യ തൂങ്ങി മരിച്ചത്. മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും ബന്ധുക്കള്‍ ഒറ്റപ്പെടുത്തിയതിനാലാണ് മരിക്കുന്നതെന്നും സൗമ്യ എഴുതി. ആരെയും കൊന്നിട്ടില്ലെന്നും ആത്മഹ്യാക്കുറിപ്പിലുണ്ടായിരുന്നു. ബന്ധുക്കളാരും സൗമ്യയെ കാണാന്‍ ജയിലില്‍ എത്തിയിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങാനും ആരും എത്തിയില്ല.