കൂടത്തായി കേസ്; കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി മാറ്റിവെച്ചു. മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായാണ് ഹർജി മാറ്റിവെച്ചത്. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്. കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്നാണ് ഹർജി. കേസിൽ തെളിവില്ലെന്നും വിചാരണ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

അഭിഭാഷകൻ സച്ചിൻ പവഹ ആണ് ജോളിക്കായി ഹാജരായത്. കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിർത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിയുടെ ഭർത്തൃമാതാവ്, ഭർതൃ പിതാവ്, ഭർത്താവ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ജോലിയുടെ ഭർതൃ മാതാവും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. തുടർന്ന് അന്നമ്മയുടെ സഹോദരൻ എംഎം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു