ജോളിയെ ഇന്ന് എന്‍.ഐ.ടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും; പ്രതിയുടെ സാന്നിദ്ധ്യത്തില്‍‌ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കും

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആല്‍ഫൈന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജോളിയെ തെളിവെടുപ്പിന് എത്തിക്കുക. ജോളിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജോളിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് അന്വേഷണ സംഘം കോള്‍ വിവരങ്ങള്‍ പരിശോധിക്കും. താമരശേരി കോടതി ഇന്ന് ജോളിയുടെ ഒപ്പും കൈയക്ഷരവും പരിശോധിക്കും.

ആല്‍ഫൈന്‍ വധക്കേസില്‍‌ ഞായറാഴ്ച വരെ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി. കസ്റ്റഡിയില്‍ കിട്ടിയ ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് സൂചന. റോയി വധക്കേസില്‍ ജോളിയെ എന്‍.ഐ.ടി കാന്റീനിലെത്തിച്ച് നേരത്തെയും തെളിവെടുപ്പ് നടത്തിയിരുന്നു.

Read more

സിലിയുടെ സഹോദരന്‍ സിജോയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍‌ കൊയിലാണ്ടി പൊലീസ് കോടതയില്‍ അപേക്ഷ നല്‍കും. കൂടത്തായി കൂട്ടകൊലപാതക കേസിലെ 6 കൊലപാതകങ്ങളില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇനി മൂന്ന് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്താനായുള്ളത്. ഇതില്‍ മാത്യു വധക്കേസില്‍ കൂടി അറസ്റ്റു രേഖപ്പെടുത്തിയാല്‍ പിന്നെ അന്നമ്മയുടെയും ടോം തോമസിന്റെയും കൊലക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ളത്.