കോന്നി ഉപതിരഞ്ഞെടുപ്പിലെ തോല്‍വി: അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡി.സി.സി പ്രസിഡന്റ്

കോന്നി ഉപതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് തനിക്ക് തോന്നുന്നില്ല. അങ്ങനെ വീഴ്ച പറ്റിയെന്ന് ഒരു നേതാവും പറയുമെന്ന് കരുതുന്നില്ലെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.

കോന്നി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ജില്ലാ കമ്മിറ്റിക്കായിരുന്നു എന്ന് പറയുന്നത് ശരിയല്ല . കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പ്രചാരണത്തിനായി ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ജില്ലാ നേതൃത്വത്തിനെന്നപ്പോലെ ആ കമ്മിറ്റിയുടേയും ഉത്തരവാദിത്തത്തിലാണ് പ്രചാരണം നടത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി

തോല്‍വിയെ കുറിച്ച് പഠിക്കേണ്ടതുണ്ട. സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന് അഭിപ്രായം പറയാം. അങ്ങനെ ഒരു അഭിപ്രായം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂവെന്നും തീരുമാനമെടുത്തതെല്ലാം കെപിസിസിയാണെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ പറയുമെന്നും ബാബു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കോന്നിയില്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡി.സി.സിക്കുണ്ടായ വീഴ്ചയാണെന്ന് അടൂര്‍ പ്രകാശ് എം.പി പറഞ്ഞിരുന്നു. ഇതിനെതിരാണ് ഡി.സി.സി പ്രസിഡന്റ് രംഗത്തുവന്നത്.മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താന്‍ റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി മോഹന്‍ രാജിനെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അത് പൂര്‍ണമായി അംഗീകരിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കണം. അഭിപ്രായങ്ങള്‍ പാര്‍ട്ടി തലത്തില്‍ അറിയിക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ കോന്നിയിലെ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായി. പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. പരാജയപ്പെട്ടതില്‍ ഖേദമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അതേ സമയം തോല്‍വി സംബന്ധിച്ച് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും. പാര്‍ട്ടി ഫോറത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പറയൂവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.