‘ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു, രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നു’; വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരണവുമായി വി ഡി സതീശന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് കോലി വിരമിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ടെസ്റ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നുവെന്നും സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വി ഡി സതീശന്‍ വ്യക്തമാക്കി.

ക്രിക്കറ്റിലെ ക്ലാസിക്കൽ ശൈലിയുടെ പ്രയോക്താവാണ് കോഹ്‌ലി എന്നും വി ഡി സതീശൻ പറഞ്ഞു. ക്ലാസും ക്ലാസിക്കലും ഒരുമിച്ച് ചേരുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് കോലി എന്നും ആ ബാറ്റിൽ ഒരു സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു. റൺമല ചെയ്സ് ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ പോരാളിയാണ് കോലി എന്നും വി ഡി സതീശൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു. രണ്ട് വർഷം കൂടിയെങ്കിലും തുടരുമായിരുന്നു. കണക്കുകൾ കഥ പറയുന്ന ക്രിക്കറ്റിൽ 14 വർഷം നീണ്ട ടെസ്റ്റ് കരിയർ ഒരു വലിയ നേട്ടമാണ്. അവിടെ കോഹ്‌ലി ഒരു വിജയ നായകനാണ് .
ക്രിക്കറ്റിലെ ക്ലാസിക്കൽ ശൈലിയുടെ പ്രയോക്താവാണ് കോഹ്‌ലി. ക്ലാസും ക്ലാസിക്കലും ഒരുമിച്ച് ചേരുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് അദ്ദേഹം. ആ ബാറ്റിൽ ഒരു സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നു. റൺമല ചെയ്സ് ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ പോരാളിയാണ് കോഹ്‌ലി.
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെയാണ്; ‘തീരുമാനം എളുപ്പമായിരുന്നില്ല പക്ഷേ ഉചിതമെന്ന് തോന്നുന്നു.’
ആ തീരുമാനം അംഗീകരിക്കുന്നു. ആശംസകൾ.

Read more