സത്യം മറച്ചു വെച്ച് ആരോപണം ഉന്നയിച്ച കോടിയേരി‌ മാപ്പ് പറയണം: രമേശ് ചെന്നിത്തല

ധാർമ്മികതയുടെ കണിക പോലും ഇല്ലാത്തതു കൊണ്ടാണ് സ്വന്തം ഭാര്യ സന്തോഷ് ഈപ്പന്റെ ഫോൺ ഉപയോഗിക്കുന്ന കാര്യം മറച്ചു വെച്ചു കൊണ്ട് കോടിയേരി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയ്‌ക്കെതിരെ നൽകിയ മാനനഷ്ട നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇനിയെങ്കിലും ആരോപണം പിൻവലിച്ചു നിരുപാധികം മാപ്പ് പറയാൻ കോടിയേരി ബാലകൃഷ്ണൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

ലൈഫ് മിഷൻ നിർമ്മാണ കരാർ ലഭിക്കാൻ സന്തോഷ്‌ ഈപ്പൻ കൈക്കൂലിയായി നൽകിയ ഐ ഫോൺ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കയ്യിലാണ് എന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് നൽകിയിരിക്കുന്നു.

സന്തോഷ്‌ ഈപ്പന്റെ കയ്യിൽ നിന്ന് ഞാൻ ഫോൺ വാങ്ങി എന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ. അതേ സമയം സ്വന്തം വീട്ടിൽ, സ്വന്തം ഭാര്യ സന്തോഷ് ഈപ്പന്റെ ഫോൺ ഉപയോഗിക്കുന്നത് അദ്ദേഹം അറിഞ്ഞില്ലത്രെ. ധാർമ്മികതയുടെ കണിക പോലും ഇല്ലാത്തതു കൊണ്ടാണ് സ്വന്തം ഭാര്യ ആ ഫോൺ ഉപയോഗിക്കുന്ന കാര്യം മറച്ചു വെച്ചു കൊണ്ട് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്.

കോടിയേരിയ്‌ക്കെതിരെ ഞാൻ നൽകിയ മാനനഷ്ട നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇനിയെങ്കിലും ആരോപണം പിൻവലിച്ചു നിരുപാധികം മാപ്പ് പറയാൻ കോടിയേരി ബാലകൃഷ്ണൻ തയ്യാറാകണം. ഡോളർ കടത്തിൽ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കും പങ്കുണ്ട് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണ് എന്ന് സ്വപനയുടെ മൊഴിയിൽ നിന്നു വ്യക്തമായിരിക്കുകയാണ്. മുഖ്യപ്രതിയുടെ മൊഴിയിൽ പറയുന്ന മൂന്നു മന്ത്രിമാർ ആരൊക്കെയാണ് എന്ന് പൊതുസമൂഹത്തോടു പറയാനുള്ള ബാധ്യത മുഖ്യമന്ത്രിയ്ക്കുണ്ട്. മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം.