കോടിയേരിയുടെ മൃതദേഹം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിച്ചു; മുതിര്‍ന്ന നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

അന്തരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് മൂന്നു മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക.

സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍ സ്റ്റേജിലാണ് അനുശോചനയോഗം ചേരുക.

പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ആയിരങ്ങളാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല എന്നിവര്‍ രാവിലെ തന്നെ ‘കോടിയേരി’വീട്ടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അല്‍പ്പസമയം അവര്‍ക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മടങ്ങിയത്.

Read more

ഇന്നലെ ഏഴുമണിക്കൂറോളം തലശ്ശേരിയിലെ ടൗണ്‍ ഹാളില്‍ കോടിയേരിക്ക് അടുത്തിരുന്ന ശേഷം രാത്രിയോട് വീട്ടിലേക്ക് എത്തി ബന്ധുക്കളെയും ആശ്വസിപ്പിച്ചതിനും ശേഷമായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.