കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊന്നു തള്ളുകയാണെന്ന് കോടിയേരി

ഇടുക്കിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ശെല്‍വ രാജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി കോണ്‍ഗ്രസിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. സിപിഎമ്മിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ കെന്നുതള്ളുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ തന്റെ ഫേസ്ബുക്കില്‍ എഴുതുന്നു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ചിത്രീകരിക്കാന്‍ ഉപയോഗിച്ച കോണ്‍ഗ്രസും ഇടുക്കിയില്‍ നിന്നും ജനവിധി നേടിയ യൂത്ത് കോണ്‍ഗ്രസ് നേതാവും എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്

ഫെയ്‌സ്ബു്ക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സഖാവ് ശെല്‍വരാജ് മരണമടഞ്ഞു.

സിപിഐ എം നെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാന്‍, പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോണ്‍ഗ്രസും ഇടുക്കിയില്‍ നിന്ന് ജനവിധി നേടിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ഈ രാഷ്ട്രീയ കൊലപാതകത്തെ എങ്ങിനെയാണ് നോക്കി കാണുന്നത്?

പെരിയയില്‍ നിന്ന് ചിതാഭസ്മവും എടുത്ത് യാത്ര നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരായ സഹപ്രവര്‍ത്തകര്‍ കൊല ചെയ്ത ഈ പാവം മനുഷ്യന്റെ ചിതാഭസ്മവുമായി യാത്ര ചെയ്ത്, കോണ്‍ഗ്രസുകാരോട് രാഷ്ട്രീയ കൊലപാതകം അരുതെന്ന് പറയുമോ?

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിജയത്തെ തുടര്‍ന്ന് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന ശെല്‍വരാജിനെ റോഡരികിലെ ടൈലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് തലപിളര്‍ന്ന ശെല്‍വരാജിനെ ആദ്യം തേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവഷളായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തില്ല. തുടര്‍ന്ന് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും തലയ്ക്കുള്ളില്‍ രക്തമിറങ്ങി ബോധം നഷ്ടപ്പെട്ടിരുന്നു. ഒമ്പത് ദിവസം ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്തിട്ടും രക്ഷിക്കാന്‍ സാധിച്ചില്ല. ധീരനായ ആ സഖാവ് മരണത്തിന് കീഴടങ്ങി.

എന്താണ് സഖാവ് ശെല്‍വരാജിന്റെ ജീവനെടുക്കാന്‍ അദ്ദേഹം ചെയ്ത തെറ്റ്? കെ പി സി സി പ്രസിഡന്റ് മറുപടി പറയണം. എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നു.

എനിക്ക് സിപിഐ എം നെ കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുല്‍ പറയുമ്പോള്‍, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാര്‍.

സഖാവ് ശെല്‍വരാജിന് രക്താഭിവാദ്യങ്ങള്‍
ലാല്‍സലാം