ലൗ ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം. തോമസിനെ തള്ളി കോടിയേരി, നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കും

കോടഞ്ചേരി മിശ്രവിവാഹവിവാദത്തില്‍ തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ജോര്‍ജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു.

ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയുടെ അഭിപ്രായം തേടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നാളത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

അതേസമയം, മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഇന്ന് ഹൈക്കോടതി തീര്‍പ്പാക്കി. ജോയ്‌സ്‌നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ജോയ്സനയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. ജോയ്സനയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ചതെന്നും മാതാപിതാക്കളോട് പിന്നീട് സംസാരിക്കുമെന്നും ജോയ്‌സ്‌ന കോടതിയില്‍ അറിയിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ല എന്ന നിരീക്ഷിച്ച കോടതി ഷെജിനൊപ്പം പോകാന്‍ ജോയ്‌സ്‌നയെ അനുവദിക്കുകയായിരുന്നു.