പാർലമെന്റിൽ തെന്നിവീണ് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് പരിക്ക്

കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന് പാർലമെന്റിൽ തെന്നിവീണ് പരിക്കേറ്റു. മല്ലികാർജുർ ഖാർഗെയുടെ ഓഫീസിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ പാർലമെന്റിലെ കോറിഡോറിൽ തെന്നി വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകി. കൂടുതൽ പരിശോധനകൾ നടത്തുന്നതിനായി അദ്ദേഹത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ നിന്നുള്ള എളമരം കരീം, ബിനോയ് വിശ്വം എന്നിവരെയടക്കം 12 എംപിമാരെ ഈ സമ്മേളനകാലത്ത് രാജ്യസഭയിൽ നിന്ന്സ സ്‌പെൻഡ് ചെയ്ത വിഷയത്തിൽ ചർച്ച ചെയ്യാനാണ് പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നത്. സസ്‌പെൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഇന്നലെ 14 പാർട്ടികൾ പ്രസ്താവന ഇറക്കിയിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നീ പ്രശ്‌നങ്ങൾ ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചു.

കഴിഞ്ഞ സഭാസമ്മേളത്തിൽ ഉണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് എംപിമാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. രാജ്യസഭയുടെ അന്തസ് താഴ്ത്തിക്കെട്ടുന്ന തരത്തിൽ അംഗങ്ങൾ പെരുമാറിയെന്നാണ് ഉത്തരവിൽ പറയുന്നത്. പാർലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാരിന്റെ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് സംഭവത്തിൽ ബിനോയ് വിശ്വം പ്രതികരിച്ചു. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോടും മാപ്പ് പറയേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് എളമരം കരീം എംപി പ്രതികരിച്ചു. ഒരു സെഷനിൽ നടന്ന കാര്യം ആ സെഷൻ അവസാനിക്കുമ്പോൾ തന്നെ തീരേണ്ടതാണ്. അടുത്ത സെഷനിൽ അതിന്മേൽ നടപടി പാടില്ല എന്നും പാർലമെന്ററി വിദഗ്ദർ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് എളമരം കരീമിന് എതിരെയുള്ള പരാതി. രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്.