എം.സി റോഡിനെ ഇല്ലാതാക്കും; സമാന്തര ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മ്മാണം നിര്‍ത്തണം; പുതിയ പാതകള്‍ കേരളത്തിന് താങ്ങാനാവില്ലെന്ന് കേന്ദ്രമന്ത്രിയോട് കൊടിക്കുന്നില്‍

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം സി റോഡിനു സാമാന്തരമായി നാലുവരി ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മിക്കാനുള്ള നീക്കം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടു.

ഗ്രീന്‍ഫീല്‍ഡ് പാത വന്നാല്‍ വന്‍ പാരിസ്ഥിതിക പ്രശ്നമാണെന്നും എം സി റോഡിന്റെ പ്രാധാന്യം ഇല്ലാതാക്കി സമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മ്മിക്കുന്നത് അശാസ്ത്രീയവും സാമ്പത്തിക ധൂര്‍ത്തും ആയിരക്കണക്കിന് (വീടുകള്‍ , വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ )ഉള്‍പ്പെടെ ഇടിച്ചു നിരപ്പാക്കി നാലു വരി പാത നിര്‍മ്മിക്കാനുള്ള നടപടി പ്രായോഗികമല്ലെന്നുമാണ് കൊടിക്കുന്നില്‍ കേന്ദ്രമന്ത്രിയെ അറിയിച്ചത്.

പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് വിശദമായ ചര്‍ച്ചകള്‍ പ്രദേശത്തെ എം.പി മാര്‍, എം.എല്‍.എ മാര്‍, തദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി അഭിപ്രായ രൂപീകരണത്തിന് ശേഷം മാത്രമേ നിര്‍മ്മാണ നടപടികളുമായി മുന്‍പോട്ടു പോകാവൂ എന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നാഷണല്‍ ഹൈവേ അതൊറിട്ടി ചെയര്‍മാന് നിര്‍ദേശം നല്‍കിയെന്ന് കൊടിക്കുന്നില്‍ അവകാശപ്പെട്ടു.

വന്‍ പാരിസ്ഥിതീക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ റോഡിന്റെ നിര്‍മ്മാണംനടത്തിയാല്‍ കുന്നും മലയും ഇടിച്ചു നിരപ്പാക്കേണ്ടി വരും ചെറു തോടുകളിലെയും മറ്റു ജലശയങ്ങളിലെയും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്ന പുതിയ ഗ്രീന്‍ ഫീല്‍ഡ് സര്‍വ്വേ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന സില്‍വര്‍ ലൈനിനു സമാനമായ സാഹചര്യം ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.
തിരുവനന്തപുരം അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് റോഡ് നിര്‍മ്മാണം നടപടി ക്രമങ്ങള്‍ നാഷണല്‍ ഹൈവേ അതൊറട്ടി ആരംഭിക്കുന്നതിനു മുന്‍പായി എം.പി, എം.എല്‍.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ എനിവരുമായി കൂടിയാലോചന നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയിട്ടില്ല. നാല് വരി പാതയുടെ അലൈന്‍മെന്റ് നിശ്ചയിച്ച കാര്യവും, കണ്‍സല്‍ടന്‍സി തയാറാക്കിയ റിപ്പോര്‍ട്ടുകളോ ഒന്നും തന്നെ ജനപ്രതിനിധികള്‍ അറിയാന്‍ കഴിയാത്ത സാഹചര്യം ആണ്. സംസ്ഥാന പൊതുമരാമത്തു വകുപ്പും, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരും ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പേരില്‍ നടത്തികൊണ്ടിരിക്കുന്ന രഹസ്യ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ട്.

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം സി റോഡ് വികസിപ്പിച്ചു നവീകരിക്കുന്നതിനു പകരം സാമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മിച്ചാല്‍ എം സി റോഡിന്റെ പ്രാധാന്യം കൊണ്ട് വികസിച്ചു വന്ന ടൗണുകളും, ജംഗ്ഷനുകളും നാശത്തിന്റെ വക്കിലേക്ക് പോകുന്ന സ്ഥിതി സംജാതമാകും
നിര്‍ദിഷ്ട സമാന്തര ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മ്മാണ നീക്കം ഉപേക്ഷിക്കണം എന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദം തള്ളി കളയണം നിലവിലെ നാഷണല്‍ ഹൈവേ പാതകളും, സംസ്ഥാന പാതകളും, ഉപ പാതകളും, മെച്ചപ്പെട്ട രീതിയില്‍ പുനര്‍ നിര്‍മിച്ചു വികസനം നടത്തി യാത്ര ഗതാഗത മെച്ചപ്പെടുത്തുന്നതിനു പകരം കോടി കണക്കിന് രൂപ അനാവശ്യമായി ചിലവഴിച്ചു പുതിയ പാതകള്‍ കൊണ്ട് വരുന്നത് കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നത് അല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.