കേരളത്തില്‍ ജനിച്ചതിനാല്‍ പദവികളില്‍ നിന്നും മാറ്റിനിര്‍ത്തി; ഉയര്‍ന്ന സ്ഥാനങ്ങളില്‍ ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല; തുറന്നടിച്ച് കൊടിക്കുന്നില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ദളിത് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ഇതുവരെ ഉയര്‍ന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല. ഒരു ലോബിയിംഗിനും താന്‍ പോയിട്ടില്ല. കേരളത്തില്‍ ജനിച്ചത് കൊണ്ട് പല പദവികളില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാതലത്തില്‍ അഴിച്ചുപണിയും ചര്‍ച്ചചെയ്യും.
കെപിസിസി ഭാരവാഹികളെയും പകുതിയോളം ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനാണ് ആലോചന. എഐസിസി പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ പുനസംഘടന നേതൃത്വത്തിന്റെ പ്രധാന അജണ്ടയാകും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഭിന്നതയില്ലാതെ ഒന്നിച്ചുപോകണമെന്നും ഹൈക്കമാന്റ് നിര്‍ദേശമുണ്ട്

കെ.സുധാകരന്‍ അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ ഒരു പരീക്ഷണം എന്ന നിലയിലാണ് കെപിസിസി ഭാരവാഹികളെ തീരുമാനിച്ചത്. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അല്‍പം പോലും മുന്നോട്ടു പോകാനായില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. ടീമിനെ മാറ്റണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷനുമുണ്ട്. അതേസമയം പ്രസിഡന്റിനെയും മാറ്റണമെന്ന് അഭിപ്രായം പാര്‍ട്ടിയില്‍ ഉണ്ടെങ്കിലും അകാരണമായി മാറ്റിയാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമോ എന്നാണ് ആശങ്ക.ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മോശമെന്ന് വിലയിരുത്തി ഭാരവാഹികളെ മാറ്റുന്നത്.