കോടഞ്ചേരി മിശ്രവിവാഹം; ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് ജോയ്‌സ്‌ന, നടപടി പിതാവിന്റെ ഹേബിയസ് കോര്‍പ്പസില്‍

കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഡിവൈഎഫ്‌ഐ നേതാവ് ഷെജിനു ജോയ്‌സ്‌നയും ഹൈക്കോടതിയില്‍ ഹാജരാകും. മിശ്രവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ജോയസ്‌നയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജോയ്‌സ്‌നയെ കാണാനില്ലെന്ന് ആരോപിച്ച് പിതാവ് നല്‍കിയ ഹേബിയസ്‌കോര്‍പ്പസിലാണ് നടപടി. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മകളെ കാണാനില്ലെന്ന് പിതാവ് നേരത്തെ പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് താമരശ്ശേരി കോടതിയിലെത്തി തന്റെ ഇഷ്ടപ്രകാരം വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് ജോയ്‌സ്‌ന അറിയിച്ചിരുന്നു. ആരും തട്ടിക്കൊണ്ടുപോകുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ല. ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോന്നതെന്നുമാണ് ജോയ്‌സ്‌ന പറഞ്ഞത്.

മകളെ തട്ടിക്കൊണ്ടുപോയതാണ്. ചതിയില്‍ പെടുത്തുകയായിരുന്നുവെന്നും, സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നുമാണ് പിതാവ് ജോസഫ് പറഞ്ഞത്. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ വിവാഹത്തിനെതിരെ ലൗ ജിഹാദ് ആരോപണങ്ങള്‍ ഉയരുകയും വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. വിവാദങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഷെജിന്‍ രംഗത്തെത്തിയിരുന്നു.

Read more