കൊടകര കുഴൽപ്പണ കേസ്; ധര്‍മരാജന്റെ മൊഴികളില്‍ വൈരുദ്ധ്യം; ഹര്‍ജി എതിര്‍ക്കാൻ ഒരുങ്ങി അന്വേഷണ സംഘം

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ ധര്‍മരാജന്റെ ഹര്‍ജിയെ അന്വേഷണ സംഘം എതിര്‍ക്കും. പൊലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും നൽകിയ വിവരങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ട്.  ഇത് ചൂണ്ടിക്കാണിച്ചാകും അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യത്തില്‍ വലിയ വൈരുദ്ധ്യമുണ്ട്. കുഴല്‍ പണക്കടത്തിലെ ഇടനിലക്കാരനാണ് താനെന്നും കമ്മീഷന്‍ ലഭിക്കാറുണ്ടെന്നും പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ കവര്‍ച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണ് എന്നും വ്യാപാര ആവശ്യത്തിന് കൊണ്ടുപോവുകയായിരുന്നു എന്നുമാണ് കോടതിക്ക് നല്‍കിയ ഹര്‍ജിയിലുള്ളത്.

കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റെതും ബാക്കി തുക തന്റേതാണെന്നുമാണ് ഹര്‍ജിയില്‍. പണത്തിന് മറ്റ് അവകാശികള്‍ ഇല്ല. എന്നാല്‍ നേരത്തെ നല്‍കിയ മൊഴി ഡല്‍ഹിയിലെ മാര്‍വാടിയില്‍ നിന്നാണ് പണം ലഭിച്ചത് എന്നാണ്.അതേസമയം ഇഡി കേസ് ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരും. കവര്‍ച്ച പണം കണ്ടെത്താനായി പ്രതികളെ വിയ്യൂര്‍ ഇന്നും ജയിലിലെത്തി ചോദ്യം ചെയ്യും. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും കവര്‍ച്ച പണം പൂര്‍ണമായും കണ്ടെത്താനായിട്ടില്ല.

ഒന്നരക്കോടി രൂപയുടെ കണക്കു മാത്രമേ പൊലീസിന് കിട്ടിയിട്ടുള്ളത്. മറ്റു രണ്ടു കോടി രൂപ എവിടെ പോയെന്ന് ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇരുപത്തിയൊന്നു പ്രതികളെ പിടികൂടിയിട്ടും തട്ടിയെടുത്ത പണത്തിന്റെ കാര്യത്തില്‍ കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ അഭിപ്രായം.