'കൊടകര കുഴല്‍പ്പണം ഞങ്ങളുടേതല്ല, തിരഞ്ഞെടുപ്പ് ഫണ്ടിലെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല'; സി.പി.എം ഗൂഢാലോചനയെന്ന് ആരോപിച്ച് ബി.ജെ.പി

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബിജെപിയുമായി കൂട്ടിക്കെട്ടുന്നത് സിപിഐഎം ഗൂഡാലോചനയെന്ന് തൃശൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍. തിരഞ്ഞെടുപ്പ് ഫണ്ടിലെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല. ഫണ്ട് പാര്‍ട്ടി നല്‍കുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കണക്കുണ്ട്. ദുഷ്പ്രചാരണം നടത്തുന്ന സിപിഐഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ കെ അനീഷ് കുമാര്‍ പറഞ്ഞു.

പാര്‍ട്ടി നല്‍കുന്ന പണം കൂടാതെ ബാക്കി ചെലവിനുള്ള പണം കണ്ടെത്തുന്നത് പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്താണ്. ഇത് സംബന്ധിച്ചെല്ലാം കണക്കുണ്ട്. ഈ വസ്തുതകള്‍ക്ക് വിരുദ്ധമായി ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും അനീഷ് കുമാര്‍ ആരോപിച്ചു.

ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. തന്റെ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തി.

സംഭവത്തില്‍ 10 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ അഞ്ചു പേര്‍ തൃശൂര്‍ ജില്ലക്കാരും, മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.