കൊടകര കുഴല്‍പ്പണ കേസ് പ്രത്യേക സംഘം അന്വേഷിക്കും

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല എന്ന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. അന്തര്‍സംസ്ഥാന പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് നപടി.

ഏപ്രിൽ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയിൽ ഗുണ്ടാസംഘം കവർച്ച ചെയ്തത്. എന്നാൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ കണ്ടെത്തി. മൂന്നര കോടിയോളം രൂപ കാറില്‍ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

കേസില്‍ ആകെ പത്തൊന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ റഹീമാണ് ഒടുവില്‍ പിടിയിലായത്. മോഷണ പദ്ധതി ആസൂത്രണം ചെയ്ത പ്രതി തട്ടിപ്പിന്റെ ആദ്യാവസാന പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പക്കല്‍ നിന്ന് 13 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.