കുഴല്‍പ്പണ കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ച്; പി.കെ കൃഷ്ണദാസ്

കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. സി.പി.എമ്മും ഇടത് സർക്കാരും ബി.ജെ.പി യെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ബി.ജെ.പി ക്കെതിരെ സർക്കാർ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

കെ.സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ക്യഷ്ണദാസ് ആരോപിച്ചു.

നിയമസഭ കേന്ദ്ര വിരുദ്ധ സഭയായി അധഃപതിച്ചു. കൊടകരയിലെ പ്രതികൾ സി.പി.എം – സി .പി .ഐ ബന്ധമുള്ളവരാണെന്ന് പറഞ്ഞ കൃഷ്ണദാസ് പ്രതിയായ മാർട്ടിൻ എ.ഐ.വൈ.എഫുകാരനാണെന്നും ആരോപിച്ചു. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും യോജിപ്പിക്കുന്നത് തീവ്രവാദ സംഘടനകളാണെന്നും അത്തരം സംഘടനകളെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി നേതാക്കളെ കേസിൽ കുടിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍  ഒരാളൊഴിച്ച് എല്ലാവരും ഇടതുപക്ഷ സഹയാത്രികരാണ്. ഒന്നുകില്‍ സിപിഎമ്മുമായി ബന്ധമുണ്ട്. അല്ലെങ്കില്‍ സിപിഐയുമായി ബന്ധമുണ്ട്. വാദിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം നടത്തുകയും ആളുകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നതിന് പകരം പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണത്തിനായി വിളിപ്പിക്കാത്തത് എന്താണ്. ഇതിനുള്ള കാരണം പറയുന്നത് വളരെ രസമാണ്. വാദി കേസ് കൊടുത്തപ്പോള്‍ പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് പറയുന്നത്. അതുകൊണ്ടാണ് വാദിയുടെ കോള്‍ലിസ്റ്റ് പരിശോധിക്കുന്നത്. ബിജെപി ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.