കൊടകര കുഴല്‍പ്പണ കേസ്; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഏറ്റെടുക്കും, നടപടിക്രമങ്ങള്‍ ആരംഭിച്ചു

കൊടകര കുഴല്‍പ്പണ കവര്‍ച്ച ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി ആസ്ഥാനത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിശദീകരണം.

കേസില്‍ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. പണം നഷ്ടപ്പെട്ട ശേഷം ധർമ്മരാജൻ സുരേന്ദ്രന്റെ മകനുമായി ഫോണിൽ ബന്ധപ്പെട്ടു. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് കാലത്ത് ധർമ്മരാജനും സുരേന്ദ്രന്‍റെ മകനും കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ധർമ്മരാജനെ അറിയാമെന്ന് കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ തൃശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്‍റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരുകയാണ്. കുഴല്‍പ്പണ കേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. കെ. സുരേന്ദ്രനിലേക്കും അന്വേഷണം എത്തിയതോടെ, പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.

കേസില്‍ 20 ദിവസം കഴിഞ്ഞാണ് ആദ്യ പ്രതിയെ പിടികൂടുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോള്‍ പൊലീസിന് വിനയാകുന്നത്.

പിടിയിലാകുന്നതിന് മുന്‍പേ കവര്‍ച്ചാ പണം പ്രതികള്‍ പങ്കിട്ടെടുത്തിരുന്നു. ഈ തുക ആഡംബര ജീവിതം നയിക്കാനുള്‍പ്പടെ ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ മറ്റ് പല ആവശ്യങ്ങള്‍ക്കായും പ്രതികള്‍ പണം വിനിയോഗിച്ചിട്ടുണ്ട്.

പ്രതികളുടെ ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപയെ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ. കേസില്‍ 21 പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേരെ ചോദ്യം ചെയ്തിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെ ജയില്‍ എത്തി ചോദ്യം ചെയ്യാനാണ് നീക്കം.

വാഹനത്തില്‍ പണം ഉണ്ടെന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയ റഷീദിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം കേസിലെ രാഷ്ട്രീയ ബന്ധം കണ്ടെത്തുന്നതിനായുള്ള ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.