കൊച്ചി അതീവ ജാഗ്രതയിൽ; മറൈൻ ഡ്രൈവ് ഉൾപ്പെടെ നാലിടങ്ങളിൽ വൈകിട്ട് നാല് മണിക്ക് മോക് ഡ്രിൽ

ഇന്ത്യൻ നാവിക സേനയുടെ പ്രധാന പരിശീലന കേന്ദ്രവും ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന കൊച്ചിയിൽ അതീവ ജാഗ്രത. ഏതു തരത്തിലുള്ള സാഹചര്യവും നേരിടാൻ തയാറാണെന്നാണ് സൈനിക കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.

ജനങ്ങളെയും തയാറെടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്ന് എറണാകുളം ജില്ലയിലും നടക്കും. ജില്ലയിൽ നാലിടത്താണ് ഇന്ന് മോക് ഡ്രിൽ നടക്കുന്നത്. കാക്കാനാട് സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്‍യാർഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് വൈകിട്ട് നാലു മണിക്ക് മോക് ഡ്രിൽ നടക്കുക.

ജില്ലാ ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് മോക് ഡ്രിൽ നടക്കുക. ഇതു നടപ്പാക്കുന്നതിന് ജില്ലാ ഫയർ ഓഫിസർ നേതൃത്വം വഹിക്കും. ജില്ലാ കലക്ടറേറ്റ് ആയിരിക്കും മോക് ഡ്രിൽ നടപ്പാക്കുന്നതിന്റെ ആസ്ഥാനം. വൈകുന്നേരം നാലു മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. ഈ സമയത്തിനിടയിലാണ് മോക് ഡ്രിൽ നടക്കുക.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി സൈനിക തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള തയാറെടുപ്പുകള്‍ ദക്ഷിണ നാവിക കമാന്‍ഡിൽ നടന്നിട്ടുണ്ട്. തുറമുഖവും വ്യോമ, നാവികസേനാ താവളങ്ങളും ഉള്‍പ്പെടെ തന്ത്രപ്രധാനമായ ഒട്ടേറെ സ്ഥാപനങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണ് അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന കൊച്ചി.

തിരുവനന്തപുരത്ത് മോക് ഡ്രില്‍ നടക്കുന്നത് വികാസ് ഭവനില്‍ ആണെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ എസ് സൂരജ് അറിയിച്ചു. വൈകിട്ട് 4 മണിക്ക് സൈറണ്‍ മുഴങ്ങും. തുടര്‍ന്ന് വികാസ് ഭവനിലെ ഓഫിസ് സമുച്ചയത്തില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുകയും ബോധവല്‍ക്കരണം നല്‍കുകയും ചെയ്യും.