കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തനലാഭത്തില്‍, 2022-23 ല്‍ ലാഭം 5.35 കോടി, വരുമാനത്തില്‍ 154% വളര്‍ച്ച

കൊച്ചി മെട്രോ റെയില്‍ സര്‍വ്വീസ് ഇതാദ്യമായി പ്രവര്‍ത്തന ലാഭം കൈവരിച്ചതായി കമ്പനി വെളിപ്പെടുത്തി.2022-23 സാമ്പത്തിക വര്‍ഷത്തിലാണ് ഇതാദ്യമായി 5.35 കോടിയുടെ പ്രവര്‍ത്തനലാഭം ക്മ്പനി കൈവരിച്ചത്.സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സര്‍വ്വീസ് ആരംഭിച്ചത്. ഇതാദ്യമായാണ് ഇത്ര ചുരുങ്ങിയ കാലം കൊണ്ട് മെട്രോ റെയില്‍ കമ്പനി ലാഭത്തിലേക്കെത്തുന്നത്.

2020-21 വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നു. അതായത് 145 ശതമാനം വളര്‍ച്ചയാണ രേഖപ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയതും സെല്‍ഫ് ടിക്കറ്റിംഗ് മഷീനുകള്‍ സ്ഥാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. പ്രവര്‍ത്തനമാരംഭിച്ച് കുറഞ്ഞ കാലയളവില്‍ ഒപ്പേറഷണല്‍ പ്രോഫിറ്റ് എന്ന ഈ നേട്ടം കെഎംആര്‍എല്ലിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് എന്ന് മാനേജിങ് ഡയറക്ടര്‍ലോക്‌നാഥ് ബെഹ്റ പറഞ്ഞു .

ഡിസംബര്‍-ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവര്‍ത്തികമാകുമ്പോള്‍ വരുമാനത്തില്‍ കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.