ലീഗ് പുറത്താക്കിയാലും കെ.എന്‍.എ ഖാദര്‍ അനാഥനാകില്ല; ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് എ.പി അബ്ദുള്ളക്കുട്ടി

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിന് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. മുസ്ലീം ലീഗ് പുറത്താക്കിയാല്‍ കെഎന്‍എ ഖാദര്‍ അനാഥനാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുളള വ്യക്തിയാണ് അദ്ദേഹമെന്നും എ പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യമാണ്. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെ.എന്‍.എ ഖാദര്‍. ഏത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കും. വേദങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച ആളാണ്. അദ്ദേഹത്തോട് കളിക്കാന്‍ നില്‍ക്കേണ്ട എന്നാണ് ലീഗുകാരോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എന്‍ ഖാദറിനെ പുറത്താക്കാനുള്ള ധൈര്യം മുസ്ലിം ലീഗിനില്ല. അങ്ങനെ സംഭവിച്ചാലും അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. ഒരു സംഘം തീവ്ര ഗ്രൂപ്പുകള്‍ക്ക് ലീഗിലെ ചിലര്‍ അടിമപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഭാരതീയ സംസ്‌കാരമാണ് കെഎന്‍എ ഖാദര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും എ.പി. അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനോട് ലീഗ് നേതൃത്വം വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. പാര്‍ട്ടി നയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പാര്‍ട്ടിക്കാര്‍ ആരെങ്കിലും വിളിച്ചാല്‍ പോകേണ്ടവര്‍ അല്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ താന്‍ സാംസ്‌കാരിക സമ്മേളനത്തിലെന്നാണ് പങ്കെടുത്തതെന്നാണ് കെഎന്‍എ ഖാദര്‍ പറയുന്നത്.