ബജറ്റില്‍ ഉള്‍പ്പെടുത്തിയത് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി

ബജറ്റില്‍ പറഞ്ഞെതെല്ലാം നടപ്പാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ തന്നെയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ബജറ്റാണെന്നും വിമര്‍ശകര്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

നടപ്പാക്കാന്‍ സാധിക്കാത്ത ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നത് നേരത്തെ തന്നെ എല്‍ഡിഎഫ് നയമാണ്. അറിവ് ഉല്‍പ്പാദനത്തിലേക്ക് നയിക്കണം. പുതിയ കോഴ്‌സുകള്‍ വരണം. ക്യാമ്പസുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണം. അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ബജറ്റില്‍ ഊന്നിയത് പ്രായോഗിക പദ്ധതികളാണ്. അമിതമായ ഒരു വാഗ്ദാനവും നല്‍കുന്നില്ല. ജി എസ് ടി വരുമാനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റേത് നിഷേധാത്മക സമീപനമാണെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി. നികുതി പരിഹരിക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

തോട്ടങ്ങളില്‍ മറ്റ് കൃഷികളും, സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമിയും അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാപാരി വ്യവസായികളുടെ പരാതി പരിഹരിക്കും. കെഎഫ്‌സി തന്നെ പലിശ കുറഞ്ഞ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വ്യാപാരികള്‍ക്കൊപ്പം തന്നെയാണെന്നും ബാലഗോപാല്‍ ഉറപ്പ് നല്‍കി.