അനധികൃത സ്വത്ത് സമ്പാദന കേസ്; കെ എം ഷാജിയുടെ ഹർജിയിൽ ഇന്ന് വിധി, ഹർജി റെയ്ഡിൽ പിടിച്ചെടുത്ത പണം ആവശ്യപ്പെട്ട്

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട്മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി. കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ടാണ് ഹർജി. റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടണമെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിക്കുക.

പണം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജി നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു. തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. തെര‌ഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി.

കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്.കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിന്‍റെ പരാതിയിലാണ് കെ.എം. ഷാജിയ്ക്കെതിരെ കേസ് എടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.