'സാധനം എന്ന വാക്ക് പിൻ‌വലിക്കുന്നു, അന്തവും കുന്തവും ഇല്ലെന്ന് പറഞ്ഞു കൊണ്ടേയിരിക്കും'; വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ കെഎം ഷാജി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. താൻ പറഞ്ഞതിൽ സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി കെഎം ഷാജി പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും ഇല്ല. അതിനാൽ അന്തവും കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കും. മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല എന്നും കെഎം ഷാജി പറഞ്ഞു.

കെഎം സിസി ദമ്മാം കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റ് തന്ത്രമാണ്. സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമർശം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ‌ ശ്രീമതി ടീച്ചർക്ക് തെറ്റിദ്ധാരണയുണ്ടായി. എംഎം മണിയെ വെച്ച് തന്നെ വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയിൽ ചുമക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ കുറിച്ച് പറയാൻ അർഹതയില്ലെന്നും കെഎം ഷാജി പറഞ്ഞു.

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെഎം ഷാജിയുടെ പരാമർശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസം​ഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോ​ഗ്യതയെന്നും കെഎം ഷാജി പറഞ്ഞിരുന്നു. ആരോ​ഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. ശൈലജ ടീച്ചർ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റർ ആയിരുന്നുവെന്നും അവരെ വെട്ടിക്കളഞ്ഞുവെന്നും മലപ്പുറം കുണ്ടൂർ അത്താണിയിൽ മുസ്ലിം ലീ​ഗ് വേദിയിൽ സംസാരിക്കവെ കെഎം ഷാജി പറഞ്ഞിരുന്നു.

കെഎം ഷാജി രാഷ്ട്രീയത്തിലെ മാലിന്യമാണെന്നും സ്ത്രീവിരുദ്ധനാണെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ളവരെ നിലക്ക് നിർത്തുവാൻ മുസ്ലിം ലീഗ് തയാറാകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. പരാമർശം വിവാദമാകുകയും കെഎം ഷാജിക്ക് നേരെ രൂക്ഷമായ വിമർശനങ്ങളുയരുകയും ചെയ്തിരുന്നു.