ബി.ജെ.പി. സര്‍ക്കാരിന്റെ നിലപാടുകളെ പ്രതിരോധിക്കുന്നതില്‍ ലീഗ് എം.പിമാര്‍ പരാജയം; നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും തമ്മില്‍ വാക് പോര്

മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.പി-എം.എല്‍.എ.മാരുടെയും യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്പോര്. ബുധനാഴ്ച ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം.

ന്യൂനപക്ഷവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നിലപാടുകളെ പ്രതിരോധിക്കുന്നതില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പരാജയമാണെന്ന് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എം.ഷാജി എം.എല്‍.എയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും യോഗത്തില്‍ പറഞ്ഞു.

ദേശീയ രംഗത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ എം.പിമാരായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പി.വി അബ്ദുല്‍ വഹാബും വേണ്ടത്ര ഇടപെടുന്നില്ല എന്ന വിമര്‍ശനമാണ് കെ.എം ഷാജിയും കെ.എസ് ഹംസയും ഉന്നയിച്ചത്.

അസദുദ്ദീന്‍ ഉവൈസിയുടെ അത്രപോലും ലീഗ് അംഗങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്നില്ല എന്നും എന്‍.ഡി.എ സര്‍ക്കാര്‍ 34 ബില്ലുകള്‍ തിടുക്കത്തില്‍ അവതരിപ്പിച്ച് പാസാക്കിയപ്പോള്‍ അതില്‍ ഇടപെട്ട് പ്രതിഷേധം അറിയിക്കുകയോ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിനായി ശ്രമിക്കുകയോ ചെയ്തില്ല എന്നും ഇരുവരും ആരോപിച്ചു. യോഗത്തിനിടെ ഒന്നിലേറെ തവണ കുഞ്ഞാലിക്കുട്ടിയും ഹംസയും തമ്മില്‍ നേരിട്ട് വാക്‌പോരുണ്ടായി.

മുത്തലാഖ്, അസം പൗരത്വ വിഷയം, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ മൂന്ന് എം.പിമാരുടെയും പ്രകടനം മികച്ചതല്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, പാര്‍ട്ടിയിലെ ചില നേതാക്കള്‍ തനിക്കെതിരെ വ്യക്തിപരമായി നീങ്ങുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലിമെന്റില്‍ മികച്ച രീതിയില്‍ ഇടപെടാറുണ്ടെന്നും ചിലര്‍ പ്രത്യേക ലക്ഷ്യങ്ങളോടെ തന്നെ കടന്നാക്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് സംസാരിച്ചത്.

അസം-കശ്മീര്‍ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കോഴിക്കോട്ട് ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. “ഭയരഹിത ഇന്ത്യ എല്ലാവര്‍ക്കും ഉള്ള ഇന്ത്യ” എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് ആരംഭിക്കുന്ന ദേശിയ കാമ്പയിന്റെ ഭാഗമായാണ് റാലി.”