ലവ് ജിഹാദിന് ആധികാരികത നല്‍കിയത് സി.പി.എം; കാമ്പസുകളില്‍ എസ്.എഫ്.ഐ സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണെന്ന് കെ.എം ഷാജി

സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ദേശീയതലത്തില്‍ സംഘ്പരിവാറിന് വഴിമരുന്നിട്ട് കൊടുക്കുന്ന ഒരുപാട് മുദ്രാവാക്യങ്ങള്‍ സംസ്ഥാനത്തെ സിപിഎം സൃഷ്ടിച്ചു വിടുന്നതാണെന്നും ആദ്യമായി ലവ് ജിഹാദ് എന്ന ആരോപണം ഉന്നയിച്ചത് ദക്ഷിണ കന്നഡയിലെ ഒരു ബിജെപി എംപിയാണ്. പക്ഷേ വി എസ് അച്യുതാനന്ദന്‍ ഏറ്റെടുത്തതോടെയാണ് അതിന് ആധികാരികത വന്നതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

കേരളം ഇസ്ലാമിക രാജ്യമാകാന്‍ പോകുന്നുവെന്ന് പറഞ്ഞതും മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞതും വി എസ് ആണ്. എക്സ് മുസ്ലിംസ് എന്ന പേരില്‍ ഇസ്ലാമിനെ ആക്ഷേപിക്കുന്നവരെല്ലാം സിപിഎമ്മുകാരാണ്. മതവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ആശയമാണ് സിപിഎം മുന്നോട്ടുവെക്കുന്നതെന്നും ന്യൂനപക്ഷ വോട്ട് നേടാനായി സിപിഎം മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐയുടെ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു.ക്യാമ്പസുകളില്‍ എസ്എഫ്ഐ സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണ്. ഫീസ് വര്‍ധിപ്പിച്ചാലെന്താ നിങ്ങള്‍ക്ക് സ്വതന്ത്ര ലൈംഗികതയില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. ലീഗില്‍ നിന്ന് പോയാല്‍ മതത്തില്‍ നിന്ന് പോകുമെന്ന് തങ്ങള്‍ പറയുന്നില്ല. പക്ഷേ സിപിഎമ്മിനൊപ്പം നിന്നാല്‍ മതത്തില്‍ നിന്ന് പോകും. ഇസ്ലാമിന് മാത്രമല്ല, സിപിഎം മറ്റെല്ലാ മതങ്ങള്‍ക്കും എതിരാണെന്നും കെ എം ഷാജി വ്യക്തമാക്കി.

Read more

ഏറനാട്ടിലെയും മലപ്പുറത്തെയും മുതലാളിമാരല്ല ലീഗ് പതാക പിടിച്ചത്. മണ്ണും ചെളിയും പുരണ്ട പാവങ്ങളാണ് ഈ കോടി പിടിച്ചത്. അവരാണ് തങ്ങള്‍ക്ക് മുഖ്യമന്ത്രിയെയും ജനപ്രതിനിധിയെയും ഉണ്ടാക്കിത്തന്നത്. അധികാരമില്ലാത്തതിനാല്‍ ലീഗ് തകരുമെന്ന സിപിഎം പ്രചാരണം അടിസ്ഥാനരഹിതമാണ്. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ലീഗ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.