'ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു'; ഷാഫിക്കെതിരെ കൂടുതൽ പരാതിക്കൊരുങ്ങി വടകര സ്ഥാനാർഥി കെകെ ശൈലജ

തന്റേതുൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളുടെ ഫോട്ടോ വളരെ വൃത്തികെട്ട രീതിയിൽ മോർഫ് ചെയ്ത് പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ വീണ്ടും പരാതിക്കൊരുങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്നാണ് ശൈലജ വ്യക്തമാക്കുന്നത്.

വളരെ വൃത്തികെട്ട രീതിയിലാണ് യുഡിഎഫ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്. തന്റേതുൾപ്പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ കോൺഗ്രസ് മോര്‍ഫ് ചെയ്തു. ഷാഫി പറമ്പിൽ ഇതിന് കൂട്ട് നിൽക്കുകയാണ്. ഇത്തരത്തിലുള്ള വൃത്തികെട്ട പ്രചാരണങ്ങൾ അനുവദിക്കാനാകില്ലെന്നും ശൈലജ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലെ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നേരത്തെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ലൈംഗിക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത‌ത്‌ തന്റെ ചിത്രങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നെന്നും ശൈലജ പറഞ്ഞു. പ്രചാരണത്തിലെ അധാർമികതയ്ക്കെതിരെയാണ് പരാതി നൽകിയതെന്നും ശൈലജ കൂട്ടിച്ചേർത്തു.

കൊവിഡ് കാലഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുൻനിർത്തി കെ.കെ ശൈലജ വടകരയിൽ പ്രചാരണം നടത്തുമ്പോഴാണ് യു ഡി എഫ് ഇത്തരത്തിലുള്ള വൃത്തികെട്ട പ്രചാരണം നടത്തുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും ജീവന്‍ രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നേരത്തെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.

വടകരയില്‍ പ്രചാരണം തുടങ്ങിയത് മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കൊവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം എന്നടക്കമുള്ള മുദ്രാവാക്യങ്ങള്‍ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലും ഇതുപയോഗിച്ച് വലിയ പ്രചാരണമാണ് നൽകുന്നത്. ഇത്തരത്തിലുള്ള കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങളെ അനുവദിക്കാനാവില്ലെന്നാണ് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്.