'മകന് ഇഷ്ടപ്പെട്ട കാറ് കിട്ടിയില്ല'; എത്രമാത്രം ഇടുങ്ങിയ ചിന്താഗതിയാണ് ഇതെന്ന് കെ. കെ ശൈലജ, വിസ്മയയുടെ വീട്ടിലെത്തി

സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മാതാപിതാക്കളെ വീട്ടിൽ ചെന്ന് കണ്ട് കെ കെ ശൈലജ എംഎൽഎ. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു എന്ന് ശൈലജ അറിയിച്ചു. സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും ഈ കുറ്റകൃത്യത്തിനെതിരെ നിലപാടുകൾ സ്വികരിക്കേണ്ടതുണ്ടെന്നും ശൈലജ ആവശ്യപ്പെട്ടു.

മകന് ഇഷ്ടമുള്ള കാറല്ല കിട്ടിയതെന്നാണ് കിരണിന്റെ അച്ഛൻ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ കെ.കെ ശൈലജ എത്രമാത്രം ഇടുങ്ങിയ ചിന്താഗതിയാണിതെന്ന് ചോദിച്ചു. പണത്തോടും സുഖലോലുപതയോടും ആർത്തിയുളള വലിയ വിഭാഗം കേരളത്തിലുണ്ടെന്ന് അഭിപ്രായപ്പെട്ട അവ‍ർ ഓരോ വ്യക്തിയും സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും തീരുമാനിക്കണമെന്നും പറഞ്ഞു.

കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദർശിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു. സർക്കാർ ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ബഹുജനങ്ങൾ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാദ്ധ്യമാകുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഈ അവസരത്തിൽ തയ്യാറാവണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.