ടി.പി കേസിലെ പ്രതികള്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍, ലഹരിപ്പാര്‍ട്ടിയില്‍ അത്ഭുതം ഇല്ലെന്ന് കെ.കെ രമ എം.എല്‍.എ

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കെ.കെ.രമ എം.എല്‍എ. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയിലായതില്‍ ഒട്ടും അത്ഭുതമില്ലെന്ന് അവര്‍ പറഞ്ഞു. പ്രതികള്‍ക്ക് മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി കൊടുക്കുന്നത് സിപിഎമ്മും സര്‍ക്കാരുമാണെന്ന് രമ കുറ്റപ്പെടുത്തി.

ടി.പി കേസിലെ പ്രതികള്‍ സിപിഎമ്മിന്റേയും, സിപിഎം നയിക്കുന്ന സര്‍ക്കാരിന്റേയും പിന്തുണയോടെയാണ് പുറത്ത് നടക്കുന്നത്. കിര്‍മാണി മനോജ് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനെ കുറിച്ച് ഇന്റലിജന്‍സിന് യാതൊരു വിവരവുമില്ലേയെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും എം.എല്‍.എ ചോദിച്ചു. കോവിഡിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രതികളാണ് ടി.പി കേസിലെ പ്രതികള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി പ്രതികള്‍ പരോളിലിറങ്ങി വിഹരിക്കുകയാണ്. ഇതെല്ലാം നടക്കുന്നത് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നത് കൊണ്ടാണ്.

ഇവരെ എന്ത് കൊണ്ട് ജയിലിലേക്ക് തിരിച്ചയക്കുന്നില്ല എന്നത് അന്വേഷിക്കണം. ഇത്തരം ക്രിമിനലുകളെ വളരാന്‍ അനുവദിക്കുന്നത് കൊണ്ടാണ് അടിക്കടി കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്നും കെ.കെ. രമ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് വയനാട്ടിലെ പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് കിര്‍മാണി മനോജിനെ പിടികൂടിയത്. 16 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലായവര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരുമാണ്. റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.