കെ.കെ രമ നിരന്തരമായി മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നു; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് എം.എം മണി

എംഎല്‍എ കെ കെ രമയ്ക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി എംഎം മണി എംഎല്‍എ. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശമല്ല നടത്തിയത്. വായില്‍ വന്ന പരാമര്‍ശം അപ്പോള്‍ പറഞ്ഞു. പറഞ്ഞതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. രമയോട പ്രത്യേക വിദ്വേഷമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ കെ രമ ഒരു വര്‍ഷത്തിലധികമായി മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം തേജോവധം ചെയ്യുകയാണ്. ഇത്രയും നാള്‍ തങ്ങള്‍ പ്രതികരിച്ചില്ല. ഇന്നലെ രമ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിക്കുകയായിരുന്നു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് കരുതിയതെന്നും  എം എം മണി വിശദീകരിച്ചു.

നിയമസഭയില്‍ ആര്‍ക്കും പ്രത്യക പദവി ഇല്ല. വിധവ അല്ലെ എന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയില്‍ നിന്നാണ്. അപ്പോള്‍ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് താന്‍ മറുപടി നല്‍കി. മഹതിയെന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു.

ടിപി വധക്കേസില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ലെന്ന് പറഞ്ഞ എംഎം മണി തന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ എന്ത് വേണമെന്നും ചോദിച്ചു. അതേസമയം അധിക്ഷേപ പരാമര്‍ശത്തില്‍ എം എം മണി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. ഇതേ് തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.