'വ്യാജ പ്രചരണം'; സച്ചിന്‍ ദേവിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കി കെ.കെ രമ

നിയമസഭാ സംഘര്‍ഷത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെകെ രമ എംഎല്‍എ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. നിയമ സഭാ സംഘര്‍ഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നാണ് രമയുടെ പരാതി. കൈ പൊട്ടിയില്ല എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. നിയമസഭക്കുള്ളില്‍ കയറി തെളിവെടുക്കുന്നതില്‍ നിയമസഭ സെക്രട്ടറിയേറ്റിന്റെ തീരുമാനമായിരിക്കും കേസില്‍ നിര്‍ണായകമാവുക. ജനപ്രതിനിധികളും പൊലിസുകാരും ഉള്‍പ്പെടുന്ന കേസായതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്.

പരിക്കേറ്റവരെ കുറിച്ച് ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, പരിക്കേറ്റ വനിതാ വാര്‍ഡന്‍ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയ്ത. വാച്ച് ആന്റ് വാര്‍ഡ് ആയ ഷീന രേഖമൂലം പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും, സഭാ സിടി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലിസിന് ശേഖരിക്കണം.

ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്. പൊലിസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.കെ.രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തില്ല.