യെമന്‍ പൗരന്റെ കൊലപാതകം; നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മാതാവിന്റെ ഹര്‍ജി

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മാതാവ് ഹര്‍ജി നല്‍കി. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി യെമനില്‍ പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് നിമിഷ പ്രിയയുടെ മാതാവ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയാണ് നിമിഷ പ്രിയയ്ക്ക് വിധിച്ച ശിക്ഷ. 2017 ജൂലൈ 25ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. യമനില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു നിമിഷ പ്രിയ. ഇതിനിടെ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കാന്‍ സഹായ വാഗ്ദാനവുമായെത്തിയ തലാല്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കി നടത്തിയ പീഡനത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷയുടെ വാദം.

യെമന്‍കാരിയായ സുഹൃത്ത് ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദ്ദേശ പ്രകാരം തലാലിന് അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യെമന്‍ കോടതി നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവിനായി നിമിഷ പ്രിയ നല്‍കിയ ഹര്‍ജി മൂന്നംഗ ബഞ്ച് തള്ളിയിരുന്നു.