കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം: സൈനികന്റെ കുടുംബം പ്രതിരോധമന്ത്രിക്ക് പരാതി നല്‍കി

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനത്തില്‍ ഇരയായ സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്‍കി. സൈനികന്‍ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് പരാതി നല്‍കിയത്. തപാല്‍ വഴിയും, ഇ മെയില്‍ വഴിയും പരാതി അയച്ചു. സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും.

കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികള്‍ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്നേഷിന്റെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പൊലീസില്‍ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്.