കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം: ഇടപെട്ട് കരസേന, ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനകേസില്‍ ഇടപെട്ട് കരസേന. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കരസേന റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം. സൈനികനായ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കരസേന ആരോപിക്കുന്നുണ്ട്.

വിഷ്ണുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി അമ്മ സലീല പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് പരാതി നല്‍കും. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ഉടനെ സമീപ റെജിമെന്റില്‍ അറിയിക്കണമെന്ന നിയമം പാലിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

സംഭവത്തില്‍ പ്രതിഷേധം കനത്തതിന് പിന്നാലെ സിഐ അടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ സിഐയും എസ്‌ഐയും യുവാക്കളെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

ബൈക്കില്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐയും വിഷ്ണുമായി ഉണ്ടായ തര്‍ക്കമായിരുന്നു കള്ളക്കേസിന് പിന്നിലെ യഥാര്‍ത്ഥ കാരണം. യുവാക്കള്‍ക്കെതിരായ കേസിനും പൊലീസ് മര്‍ദ്ദനത്തിനും പിന്നാലെ യുവാക്കളിലൊരാളുടെ വിവാഹം മുടങ്ങുകയും രണ്ടാമന് പൊലീസിലെ കിട്ടാനിരുന്ന ജോലി നഷ്ടമാവുകയും ചെയ്തിരുന്നു.