കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ഏജൻസി നിർദേശം നൽകിയിരുന്നു. എന്നാൽ തോമസ് ഐസക് ഹാജരാകാനുള്ള സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പന്ത്രണ്ടാം തീയതി ഹാജരാകില്ലെന്ന് ടിഎം തോമസ് ഐസക് നോട്ടീസ് ലഭിച്ചപ്പോൾ പ്രതികരിച്ചിരുന്നു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ്. ഇഡിയെ ഭയക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

കേസിൽ നേരത്തെ നോട്ടീസ് അയക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിൻറെ രേഖകൾ ഹാജരാക്കണമന്നായിരുന്നു സമൻസിൽ അവശ്യപ്പെട്ടിരുന്നത്.

ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസിൽ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെ പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു.