ഖാര്‍ഗെയ്ക്ക് വിജയം ഉറപ്പ്, ചിന്തന്‍ ശിബിരം തീരുമാനം നടപ്പാക്കുക ലക്ഷ്യം: രമേശ് ചെന്നിത്തല

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ തിരഞ്ഞെടപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതിയ അധ്യക്ഷന്റെ പ്രധാന ഉത്തരവാദിത്വം ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്. റിമോര്‍ട്ട് കണ്‍ട്രോളായിരിക്കുമെന്ന വിമര്‍ശനം ഖാര്‍ഗയെ അപമാനിക്കാന്‍ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു. 68 ബാലറ്റ് പെട്ടികളിലായുള്ള ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. തുടര്‍ന്ന് നാല് മുതല്‍ ആറ് ടേബിളുകളിലായിട്ടാണ് വോട്ടെണ്ണല്‍. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.

അതേസമയം യു.പിയിലെ വോട്ടുകള്‍ പ്രത്യേക എണ്ണണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമിതിയോട് തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പോളിംഗില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പക്ഷം പരാതി നല്‍കിയിട്ടുണ്ട്. ബാലറ്റ് പെട്ടികള്‍ കൊണ്ടുപോകുന്നതില്‍ കൃത്യമായ വിവരം നല്‍കിയില്ല. തിങ്കളാഴ്ച കൊണ്ടു പോകുമെന്ന് ആദ്യം അറിയിച്ചു. എന്നാല്‍ ചൊവ്വാഴ്ചയാണ് പെട്ടികല്‍ കൊണ്ടുപോയതെന്നും തരൂര്‍ പക്ഷം പരാതിയില്‍ പറയുന്നു. കേരളത്തിലെ നടപടികളിലും പരാതി ഉന്നയിച്ചിട്ടുണ്ട്.

തരൂരിന്‍റെ പരാതി പരിഗണിച്ച് യുപിയിലെ വോട്ടുകള്‍ ഏറ്റവും അവസാനമായിരിക്കും എണ്ണുക. 1238 വോട്ടുകളാണ് യുപിയില്‍ രേഖപ്പെടുത്തിയത്.