കെവിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വര്‍ഷം; കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല

കേരളം നടുങ്ങിയ കെവിന്റെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദനും ചേര്‍ന്നാണ് കെവിനെ കൊലപ്പെടുത്തിയത്. കോട്ടയം സെഷന്‍സ് കോടതിയില്‍ കേസിന്റെ അതിവേഗവിചാരണ നടക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മെയ് 27നായിരുന്നു കൊലപാതകം. അന്നു തന്നെയാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോയത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ സംഭവം. 28 ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി.

കെവിന്റെ മരണത്തോടെ നീനു കെവിന്റെ വീട്ടിലാണ് താമസം. ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബംഗളുരുവില്‍ എംഎസ്ഡബ്ലുവിന് പഠിക്കുകയാണ്. നീനു ഇന്ന് വീട്ടിലെത്തി പള്ളിയിലും കല്ലറയിലും പ്രാര്‍ത്ഥിക്കും.

കേസിലെ വിചാരണക്കിടയില്‍ ചില സാക്ഷികള്‍ കൂറു മാറിയെങ്കിലും ഇതൊന്നും കെവിന്റ കുടുംബത്തെ ആശങ്കപ്പെടുത്തുന്നില്ല. അടുത്തമാസം ആറിന് വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശം. വീട് വെയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് കെവിന്റ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്. ഇനി വീട് വെയ്ക്കണം.

കേസില്‍ 14 പ്രതികളാണ് ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ തുടങ്ങി ഏഴു പ്രതികള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസം കേസിലെ സാക്ഷിയെ ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ജാമ്യത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തിരുന്നു.